എന്താണ്‌ പ്രശ്‌നം..!!?

രേഖാചിത്രം:
  1. ദേശീയപാതാവികസനത്തിന്റെ ഭാഗമായി കേരളത്തിലെ ദേശീയപാതകള്‍ 430 KM നീളത്തില്‍  നാലുവരിപാതകളാക്കി വികസിപ്പിക്കുന്നു.
  2. പ്രസ്‌തുത പാത ആസൂത്രണം ചെയ്‌തിരിക്കുന്നത് 45 മീറ്റര്‍ വീതിയില്‍.
  3. ബി.ഒ.ടി വ്യ്വസ്ഥയിലാണ്‌ പാത പണിയുന്നത്. (ഒരു കമ്പനി റോഡ് നിര്‍മ്മിക്കും. നിര്‍‌മിച്ച് കഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തനചുമതല കമ്പനിക്കായിരിക്കും.)
  4. റോഡുപയോഗത്തിന്റെ പേരില്‍ ബി.ഒ.ടി കമ്പനിക്ക് യാത്രക്കാരില്‍ നിന്നും 15-30 വര്‍ഷത്തേക്ക് ചുങ്കം പിരിക്കം.
  5. റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഏറ്റെടുത്ത് ബി.ഒ.ടി കമ്പനിയ്‌ക്ക് നല്‍‌കും.
  6. ജനങ്ങളുടെ പുനരധിവാസം സര്‍ക്കാറിന്റെ ചുമതലയായിരിക്കും.
  7. റോഡ് നിര്‍മാണത്തിനാവശ്യമായ തുകയുടെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി ബി.ഒ.ടി കമ്പനിക്ക് നല്‍‌കും.
പ്രശ്‌നങ്ങള്‍:
  1. അഞ്ചു ലക്ഷത്തിലധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും.
  2. പാതകള്‍കള്‍ക്കിരുവശങ്ങളിലും പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവനോപാധിയായി ഇപ്പോള്‍ നിലനില്ക്കുന്ന ചെറുകിട വ്യാപാരമേഖലയെ പാടേ തകര്‍ത്തുകളയും.
  3. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് യാതൊരു ഉറപ്പും നല്‍കുന്നില്ല.
  4. നിലവിലുള്ള ദേശീയപാതകള്‍ക്ക് കുറുകെ പോകുന്ന ചെറുപാതകള്‍, മൂന്നു മീറ്റര്‍ ഉയരത്തിലുള്ള സ്വകാര്യ നാലുവരിപ്പാത വരുന്നതോടെ, അടച്ചുപൂട്ടേണ്ടതായിത്തന്നെവരും.
  5. ഇത്രയും കാലം സൗജന്യമായി യാത്ര ചെയ്‌ത ദേശീയപാതയിലുടനീളം ഇനി മുതല്‍ ബി.ഒ.ടി കുത്തകകള്‍ക്ക് ചുങ്കം നല്‍‌കണം. സഞ്ചാരസ്വാതന്ത്ര്യത്തിന്‍ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്. (നാടിനെ മുഴുവന്‍ ഘട്ടം ഘട്ടമായി മുതലാളീമാര്‍ക്ക് വില്‍‌ക്കുന്നതിനു തുല്യം.)
  6. പൊതുമരാമത്തിന്റെ കണക്കനുസരിച്ച് നിര്‍ദ്ദിശ്‌ട നാലുവരിപ്പാത നിര്‍മ്മിക്കാന്‍ ഒരു കി.മീറ്ററിനു 6 കോടി രൂപ. ബി.ഒ.ടി സ്ഥാപനത്തിനു തയ്യാറാക്കിയ കണക്കനുസരിച്ച് 17.6 കോടി രൂപ.
പരിഹാരം:
  1. ശാസ്ത്രീയമായി നാലുവരിപ്പാത നിര്‍മിക്കാന്‍ 22 മീറ്റര്‍ മതിയാകുമെന്ന് വിദഗ്ധര്‍. 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍‌മാണത്തിനു ഉദാഹരണങ്ങളാണ്‌ അങ്കമാലി-ചേര്‍ത്തല നാലുവരിപ്പാത, ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവേ, നിര്‍ദ്ദിശ്‌ട കന്യാകുമാരി-കാലിയിക്കാവില റോഡ് തുടങ്ങിയവ. 30 മീറ്റര്‍ ഭൂമി പലേടത്തും പാതയാവശ്യാര്‍ഥം ജനങ്ങള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തിട്ടുണ്ട്.
  2. ആസൂത്രണം 45 മീറ്ററില്‍ നിന്നും 30 മീറ്ററിലേക്ക് കുറയുന്നതോടെ, ലക്ഷക്കണക്കിനു ജനങ്ങളെ കുടിയിറക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല അവരുടെ പുനരധിവാസത്തിനു ചെലവിടേണ്ടിവരുന്ന വന്‍തുക സര്‍ക്കാറിനു ലാഭിക്കാനാവും.
  3. 45 മീറ്റര്‍ പാതയ്‌ക്ക് വേണ്ടീ ബി.ഒ.ടി കമ്പനിക്ക് 40% തുക സര്‍കാര്‍ ഗ്രാന്റായി നല്‍കുന്നു. 45 മീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ അവിടെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനുള്ള വന്‍‌തുക സര്‍ക്കാരാണ്‌ കാണേണ്ടതു. ഈ രണ്ടു തുകയുമുണ്ടെങ്കില്‍ സര്‍ക്കാരിനു തന്നെ 30 മീറ്ററില്‍ റോഡ് നിര്‍മിക്കാവുന്നതാണ്‌. ഇതിലൂടെ ബി.ഒ.ടി കുത്തകകളെ ഒഴിവാക്കാനും അതിലൂടെ ജനങ്ങളെ ചുങ്കപ്പിരിവില്‍ നിന്നും രക്ഷപ്പെടുത്താനും സാധിക്കും.
  4. കുടിയൊഴിപ്പിക്കപ്പെടേണ്ടുന്നവരുടെ പുനരധിവാസം ഉറപ്പാക്കിയതിനു ശേഷം മാത്രം ഭൂമി ഏറ്റെടുക്കുക.
പ്രതിരോധം:
സര്‍ക്കാറിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ്‌ നടന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ശൈലിയാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികള്‍ മുഴുവന്‍ മൗനം പാലിക്കുന്ന അവസ്ഥ ഏറെ ദുരുഹമാണ്‌.

ഏറ്റവും പുതിയ സ്ഥിതി:
ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത്, 2010 April 20-നു കേരളസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍‌വകക്ഷിയോഗത്തില്‍ ദേശീയപാതയ്‌ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. പാത 30 മീറ്ററില്‍ മതിയെന്നും ബി.ഒ.ടി വ്യ്വസ്ഥയില്‍ പാത വേണ്ടെന്നും യോഗം ഐക്യകണ്‍‌ഠേന തീരുമാനിച്ചു. ഈയാവശ്യാര്‍ഥം സംസ്ഥാനത്തിന്റെ പ്രതിനിധിസംഘം കേന്ദ്രത്തെ സമീപിക്കും. കൂടുതല്‍ വാര്‍ത്ത ഇവിടെ. http://nhkerala.blogspot.com/2010/04/30.html

ബി.ഒ.ടി ലോബിയുടെ സമ്മര്‍ദ്ദമോ മറ്റോ, പിന്നീട് ചേര്‍ന്ന സര്‍‌വകക്ഷിയോഗം, ദേശീയ പാത വികസനം 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ തന്നെ വികസിപ്പിക്കണമെന്ന് തീരുമാനിച്ചു.

2011-ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം, ദേശീയപാതാ സമരസമിതിയുമായി പുനരധിവാസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചാല്‍ ലഭിക്കുന്നതാണ്‌.

എന്താണ്‌ പ്രശ്‌നം..!!?SocialTwist Tell-a-Friend